ബോളിവുഡ് ചിത്രം ധുരന്ധർ: ദി റിവഞ്ചിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ബെംഗളൂരുവിൽ നിന്നുള്ള സംവിധായകൻ സന്തോഷ് കുമാറാണ് ധുരന്ധറിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എസ്. ഹേമലേഖയാണ് ഹർജി പരിഗണിച്ചത്.
അതേസമയം തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നുവെന്ന് കാണിച്ച് ആദിത്യാ ധർ, സന്തോഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ഈ കേസിന്റെ വാദത്തിനിടെ, തറെ തിരക്കഥ ആദിത്യാ ധർ മോഷ്ടിച്ചതാണെന്ന് കോടതിയെ അറിയിച്ച സന്തോഷ് കുമാർ, ആദിത്യാ ധറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ആരിഫ് ഡോക്ടറാണ് ബോംബെ ഹൈക്കോടതിയിലെ കേസ് പരിഗണിക്കുന്നത്.
ധുരന്ധർ 2 പുറത്തിറങ്ങിയ ശേഷമാണ് ആരോപണവുമായി സന്തോഷ് കുമാർ രംഗത്തെത്തിയത്. ഡി-സാഹെബ് എന്ന് പേരിട്ട തന്റെ തിരക്കഥയാണ് ആദിത്യാ ധർ ധുരന്ധറാക്കിയതെന്നാണ് സന്തോഷ് കുമാറിന്റെ ആരോപണം. സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (എസ്ഡബ്ല്യുഎ) രജിസ്റ്റർ ചെയ്ത തിരക്കഥയാണ് തന്റേതെന്നും സന്തോഷ് കുമാർ പറയുന്നു.